ന്യൂഡല്‍ഹി: 1999ല്‍ ഒഡീഷയില്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു ചെറിയ ആണ്മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസില്‍ ജീവപര്യന്തം തടവിലുള്ള ബജ്രംഗ്ദള് പ്രവര്‍ത്തകനായ ധാരാ സിംഗിന് ശിക്ഷായിളവ് നല്കുന്നു.
ഇതേ കേസില്‍ ജീവപര്യന്തം തടവിലായിരുന്ന മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജയിലില്‍നിന്നു വിട്ടയച്ചതിനു പിന്നാലെയാണു മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ പത്തും ആറും വയസു മാത്രം പ്രായമുള്ള രണ്ടു മക്കളെയും അതിക്രൂരമായി ചുട്ടുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രവീന്ദ്ര പാല് എന്ന ധാരാ സിംഗിന്റെ ശിക്ഷാ ഇളവ് (റെമിഷന്) അപേക്ഷ പരിശോധിക്കുന്ന ശിക്ഷാ അവലോകന സമിതി ഓഗസ്റ്റ് 15നു മുമ്പായി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. ""അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം''- ജസ്റ്റീസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ധാരാ സിംഗിന്റെ ശിക്ഷായിളവ് അപേക്ഷ പരിശോധിക്കുന്ന സമിതി ആവശ്യപ്പെട്ട രേഖകള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഒഡീഷ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതിനാല്‍ കേസ് പരിഗണിക്കുന്നത് അല്പകാലത്തേക്കു മാറ്റിവയ്ക്കണമെന്ന ഒഡീഷ സര്‍ക്കാരിന്റെ അഭ്യര്‍ഥന സ്വീകരിച്ചു ഒരു മാസത്തെ സമയം അനുവദിച്ചു.
കേസിന്റെ അടുത്ത പരിഗണന ഓഗസ്റ്റ് 19ലേക്കു മാറ്റി. അതിനിടെ, ബന്ധപ്പെട്ട സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി ജസ്റ്റീസുമാരായ മിശ്രയും ബിഷ്ണോയും നല്കിയ ഒരു പേജുള്ള ഉത്തരവില്‍ വ്യക്തമാക്കി.